അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ശനിയാഴ്‌ച, ഫെബ്രുവരി 08, 2014

ആട് ചിരി

അപ്രതീക്ഷിതമായിട്ടായിരുന്നു അവള്‍ അവന്റെ മുമ്പില്‍ വന്നത്.ഇനി ഒരിക്കലും കാണില്ല എന്നു ധരിച്ചിരുന്ന രണ്ടുപേരുടെ നീണ്ട കൂറേ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു കണ്ടുമുട്ടല്‍, അവളെ കണ്ടപ്പോള്‍ രാമുവിനു പണ്ട് പുഴകടവില്‍ നാരിനിരാട്ട് കാണാന്‍ പോയപ്പോള്‍ പോലും  ചതിച്ചിട്ടില്ലാത്ത തന്റെ രണ്ടു കണ്ണുകളേയും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ കാണുന്നത് എതോ സ്വപ്നമാണോ എന്നറിയാന്‍ വേണ്ടി സ്വന്തം കൈകളില്‍ നുള്ളി നോക്കി, നല്ല വേദനയുണ്ട് , ഇത് സ്വപ്നമല്ല യാഥാര്‍ത്യം തന്നെയാണ്.അപ്രതീക്ഷിതമായി അവള്‍ മുമ്പില്‍ വന്നു രാമുവല്ലേ എന്നു ചോദിച്ചപ്പോള്‍ കൈവിട്ട് പോയ സ്വന്തം പട്ടത്തെ നോക്കി അമ്പരന്നു നില്‍ക്കുന്ന കൊച്ചുകുട്ടിയേ പോലെയായി അവന്‍ മാറി,  ഓര്‍മ്മകള്‍ അവനെ കുറെ വര്‍ഷങ്ങള്‍ പുറകിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി.

കോളേജിലെ രണ്ടാം വര്‍ഷം,ജൂനിയേഴ്സിന്റെ ഇന്റെറ്വ്യൂന്റെ സമയമാണു. ക്ളാസും കട്ട് ചെയ്തു കൂട്ടുകാരോടൊപ്പം കന്റീന്റെ പരിസരത്തിരുന്നു അതു വഴി പോകുന്ന പെണ്‍കുട്ടികളുടെ എണ്ണവും എടുത്തു കൊണ്ടിരിക്കുമ്പോളാണു, ഒരു നീണ്ടു മെലിഞ്ഞ സുന്ദരിയായ ഒരു കിടാവ് അച്ഛനോടൊപ്പം ഇന്റെര്‍വ്യൂവിനു വരുന്നത്.അവരുടെ കണ്ണുകള്‍ തമ്മിലൊന്നു ഇടഞ്ഞു, ജീവിതത്തില്‍ ഇതു വരെ ഒരിക്കല്‍ പോലും കാണാത്ത രാമുവിനേ നോക്കി ആ പെണ്‍കുട്ടി പുഞ്ചിരിച്ചു, വളരെ നാളായി പട്ടിണി കിടന്നവന്റെ മുമ്പില്‍ വന്നു വീണ ഒരു മധുരമുള്ള മാമ്പഴമായിരുന്നു രാമുവിനു ആ പുഞ്ചിരീ,അവന്‍ മനസ്സില്‍ ഓര്‍ത്തു " ഈശ്വരാ ഇതു വരെ തന്റെ ഈ മോന്ത നോക്കി ഒരുത്തിയും ചിരിച്ചിട്ടില്ല ഇനിയെങ്ങാനും ആളു മാറിയതാണോ",ദാഹജലത്തിനായി കൊതിക്കുന്ന വേഴാമ്പല്‍ പോലെ എതെങ്കിലും ഒരു സുന്ദരിയുടെ നോട്ടതിനായി കാത്തിരുന്ന രാമുവിനു ആ ചിരി തന്നെ അവന്റെ സ്വപ്നങ്ങള്‍ക്കു പുതിയ നിറങ്ങള്‍ നല്‍കാന്‍ ധാരാളമായിരുന്നു.പിന്നെ ഒന്നും ആലോചിച്ചില്ല ഒരു യന്ത്രം കണക്കെ അവന്‍ അവളുടെ പിന്നാലെ ഇന്റെര്‍വ്യൂ നടക്കുന്ന ഹാളിന്റെ സമീപത്തിലേക്കു ചെന്നു. അവള്‍ക്കു അവിടെ തന്നെ അഡ്മിഷന്‍ കിട്ടണേ എന്നു മനസ്സില്‍ സകല ദൈവങ്ങളേയും വിളിച്ചു പ്രര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നു.കുറെ സമയത്തിനു   ശേഷം അതാ അവള്‍ ഹാളിന്റെ പുറത്തേക്കു വരുന്നു.അവള്‍ അവനെ നോക്കി പിന്നേയും ചിരിച്ചു, ഡീസലു തീര്‍ന്നു കിടന്ന വണ്ടിക്കു ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചപോലെ തളര്‍ന്നു നിന്ന രാമുവിനു ആ ചിരി ഒരു പുതിയ ഊര്‍ജ്ജ്യം നല്‍കി, ആ ഊര്‍ജ്ജ്യം അവനെ  2 കിലോമിറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പ് വരെ അവളുടെ  പിന്നാലെ പോകുവാന്‍ ശക്തനാക്കിയിരുന്നു. രാമുവിനു ജീവിതം മനോഹരമായതു പോലെ തോന്നി, അവന്‍ കാത്തിരുന്നു, മനസ്സില്‍ നിറയേ ആ പെണ്‍കുട്ടിയുടെ ചിരിയുമായി.


അവന്റെ കാത്തിരിപ്പിനു സമാപ്തി വരുത്താനെന്നവണ്ണം ആ ദിവസം വന്നെത്തി..പുതിയ കൂട്ടുകാര്‍ വരുന്ന ദിവസം!. രാമു പുതിയ കുട്ടികളുടെ ഇടയില്‍ ആ നീണ്ടുമെലിഞ്ഞ സുന്ദരികുട്ടിയേ തപ്പി നടന്നു, ഒടുവില്‍ അവന്‍ അന്വേഷിച്ചത് കണ്ടെത്തി, തന്നെ നോക്കി പ്രേമഭാവത്തില്‍ ചിരിച്ച സുന്ദരി അതാ BA ഇക്ണോമിക്സ് ക്ലാസില്‍.കടും നില നിറത്തിലുള്ള ചുരിദാറുമുടുത്ത് ക്ളാസിന്റെ ഒരു മൂലയിലിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായതു പോലെ..അവരുടെ കണ്ണുകള്‍ തമ്മില്‍വീണ്ടും കൂട്ടിമുട്ടി ആ മുട്ടലിനോടൊപ്പം തന്നെ അവളുടെ ചുണ്ടുകള്‍ രാമുവിനെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു...ദേ പിന്നേയും അവള്‍ ചിരിക്കുന്നു ദൈവമേ  എനിക്കു എന്തിനിത്ര സൌന്ദര്യം തന്നു അറിയാതെ അവന്‍ മനസ്സില്‍ പറഞ്ഞു പോയി.. അവന്‍ പതുക്കെ പരിചയപ്പെടാനെന്ന ഭാവത്തില്‍ അവളുടെ സമീപത്തിലേക്കു ചെന്നു..ഹ്രിദയത്തില്‍ ഒരു പെരുമ്പറയുടെ കൊട്ടല്‍ തന്നെ തുടങ്ങിയിരുന്നു.. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ അവളോടു ചോദിച്ചു " എന്താ കുട്ടി എന്നേ നോക്കി അന്നു ചിരിച്ചത്.. പറയാന്‍ നാണമാണെങ്കില്‍ പറയെണ്ട എഴുതി തന്നാല്‍ മതി "...അവനെ ഞെട്ടിച്ചു കൊണ്ട് അവളുടെ മറുപടി ഉടനെ തന്നെ വന്നു " നാണമൊന്നുമില്ല ചേട്ടാ.. ചേട്ടന്റെ ആ കുറ്റിതാടി കണ്ടപ്പോള്‍ വീട്ടിലെ ആടിന്റെ കാര്യമോര്‍ത്ത് ചിരിച്ചതാ".. ഇതു കെട്ട് നെഞ്ചു തകര്‍ന്നു പോയ രാമു തന്റെ സൌന്ദര്യത്തെ വെറും ഒരു പീറ ആടിനോടു താരതമ്യപ്പെടുത്തിയതില്‍ തീര്‍ത്തും നിരാശനും ആശങ്കകൂലനും ആയി...  ആട് ചിരി വളര്‍ന്നു പ്രണയ ചിരിയായി മാറാന്‍ അധികം താമസിച്ചില്ല.

പക്ഷേ ആ പ്രണയം അധികം നീണ്ടു നില്‍ക്കാന്‍ കാലം സമ്മതിച്ചില്ല..സുന്ദരിമാരുടെ ചിരി ബലഹീനതയായുള്ള രാമുവിനു വേറെയും പ്രണയങ്ങളുടെന്ന് എതോ പാരകള്‍ അവളെ വിശ്വസിപ്പിച്ചിരുന്നു..അങ്ങനെ അന്നു പൊട്ടിയ ത്ന്റെ ആദ്യ പ്രണയത്തിലെ നായിക ഇതാ ഒരു മൂന്നു വയസുള്ള പെണ്‍കുഞ്ഞിനേയും പിടിച്ചു തന്റെ മുമ്പില്‍ നില്‍ക്കുന്നു. ആ കുഞ്ഞിനെ നോക്കി " എനിക്കു പിറക്കാതെ പോയ മൊളാണു മോളേ നീ " എന്നു അവനു പറയണമെന്നു തോന്നി. പോകാന്‍ നേരം അവന്‍ അവളോട് ചോദിച്ചു"വീട്ടിലേ ആടുകളൊക്കെ സുഖമായിരിക്കുന്നോ "... തിരിഞ്ഞു നടന്ന അവള്‍ അവനെ നോക്കി ഒന്നു ചിരിച്ചു. പഴയ ആ ആടുചിരി. അപ്പോള്‍ എവിടെ നിന്നോ ഒരു ആടിന്റെ കരച്ചില്‍ ആ രംഗം കൊഴുപ്പിക്കാനെന്നവണ്ണം അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരുന്നു.




Related Posts Plugin for WordPress, Blogger...