അപേക്ഷ

അക്ഷരങ്ങളുടെ ലോകത്ത് ഒരു സ്വപ്നസഞ്ചാരിയായ എന്റെ എഴുത്തിനു കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കണ്ടെന്നു വരുകയില്ല, ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു സഞ്ചാരമാണ് എന്റെ എഴുത്ത് .പ്രിയപ്പെട്ട നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് ആ യാത്രയുടെ ഊർജ്ജം....

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ബാലു നീ എവിടെയാണു..

അന്നു ഓഫീസില്‍ നിന്നു റൂമില്‍ വന്നപ്പൊള്‍ മനസ്സ് ആകെ തകര്‍ന്ന അവസ്‌ഥയിലായിരുന്നു .അതൊരു ഫെബ്രുവരി മാസം ആയിരുന്നു. ഒരു പ്രവാസിയായി മാറിയിട്ട് അന്നു ചില മാസങ്ങളേ ആയിട്ടുള്ളായിരുന്നു. അവിടെ  പതിവിലേറെ പകലിനു ചൂടു കൂടുതാലായിട്ട് അനുഭവപ്പെട്ടു. അപ്പോള്‍. അതിനേക്കാള്‍ വലിയ ചൂടു എന്റെ നെഞ്ചില്‍ കിടന്നു നീറുകയായിരുന്നു, ഫ്രബുവരി മാസത്തെ ഞാന്‍ അറിയാതെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്കത്  നഷ്‌ട്ടങ്ങള്‍ മാത്രം സമ്മനിച്ച മാസമാണു,  എന്നെ അടുത്തറിയാവുന്ന പ്രീയ കൂട്ടുകാരനേയും  ജന്മത്തിനു കാരണഭുതനായ പിതാവിനേയും  ആണു ആ ഫ്രബ്രുവരിയില്‍ നഷ്ട്ടമായത്. പ്രിയ  കൂട്ടുകാരനേ കാണുവാന്‍ ഇല്ലായെന്നുള്ള വാര്‍ത്ത ആദ്യം വിശ്വസിനീയമായി കരുതിയില്ല കാരണം ചില ദിവസങ്ങള്‍ മുമ്പേ അവനോടു ഫോണിലൂടെ സംസാരിച്ചിരുന്നതേയുള്ളു . പക്ഷേ ഒടുവില്‍ ഞങ്ങളുടെ പ്രീയപ്പെട്ട കൂട്ടുകാരന്‍ മറഞ്ഞിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തെ പതുക്കെ മനസ്സ് സമ്മതിച്ചു കൊടുക്കാന്‍ തുടങ്ങി .

ബാലു എന്നായിരുന്നു അവന്റെ പേരു, ഓര്‍മ്മകള്‍ തുടങ്ങുന്നത് എട്ടുവര്‍ഷം മുന്‍പ്, നിര്‍മ്മലാ കോളേജ്ജില്‍ പഠനത്തിനായി ചേര്‍ന്നപ്പോള്‍ മുതലാണു. അവിടെവെച്ചാണ് ആദ്യമായി അവനെ പരിചയപ്പെടുന്നത്. ബാലു -അധികം ജാടകളൊന്നും ഇല്ലാത്ത സാധാരണക്കാരനായ ഒരു വ്യക്‌തി. വളരെ പെട്ടെന്നാണ്, കൂട്ടുകാരന്‍ എന്നതിനപ്പുറം ഒരു കുടുബാംഗമായി അവന്‍ മാറിയത്. പക്വമായ ആ പുറംമോടി അതിലോലമായ അവന്റെ മനസ്സിനെ മറയ്ക്കുന്ന ആവരണം മാത്രമായിരുന്നു. ബുദ്ധിമാനായ അവന് എല്ലാ സമസ്യകള്‍ക്കും അവന്റേതായ ഉത്തരമുണ്ടായിരുന്നു. ലളിതസുന്ദരമായ പരിഹാരങ്ങളുണ്ടായിരുന്നു. പലപ്പോഴും ഉത്തരം
കിട്ടാത്ത ചോദ്യങ്ങള്‍ പലതും  അവന്‍ നിസ്സാരമായി പരിഹരിച്ചിരുന്നു.ഏതു പരീക്ഷയിലും ഒന്നാമനായിരുന്നു അവന്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു മാന്ത്രികവിദ്യ അവനു വശമായിരുന്നു.. കോഴ്സ് പൂര്‍ത്തിയാക്കും മുന്‍പേ പ്രമുഖ ഐ ടി കമ്പനിയായ യു എസ് ടെക്നോളജിസില്‍ അവന്‍ എല്ലാവരേക്കാളും മുമ്പേ ജോലി സമ്പാദിച്ച്   മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ താരമായി. പിന്നീട്  ഇടയ്‌ക്കു ജോലി നഷ്‌ട്ടപെട്ട് തെണ്ടി നടന്ന എനിക്കു അവന്റെ റെഫറന്‍സ്സു വഴി ഒരു ജോലിയും ഒപ്പിച്ചു തന്നു , അവന്‍ എന്റെ രക്ഷകനുമായി.! പക്ഷേ...ജീവിതത്തിന്റെ വിക്രിതികള്‍ ആരറിയുന്നു.! പ്രിയചങ്ങാതീ, എല്ലാവരെയും കബളിപ്പിച്ച് നീ എങ്ങോട്ടാണ് പോയത്.?നീ ഞങ്ങളില്‍ നിന്നു അകന്നു പോയിട്ടു ഇപ്പോള്‍ 2 വര്‍ഷം പിന്നിടുന്നു.


ഓര്‍മ്മകള്‍ എന്നേ പഴയ കലാലയ ജീവിതത്തിലേക്കു കൊണ്ടു പോയി, ബാലുവിനോടൊപ്പമുള്ള നിമിഷങ്ങള്‍ മനസ്സില്‍ ഓടി വന്നു കൊണ്ടിരുന്നു. എല്ലാ വെള്ളിയാഴ്‌ച്ച രാത്രിയിലുമുള്ള ഞങ്ങളുടെ യാത്രകളും , ഐസക്ക് തിയേറ്ററിന്റെ അടുത്തുള്ള തട്ടു കടയില്‍ നിന്നു ഒരുമിച്ചുള്ള രാത്രി ഭക്ഷണം കഴിപ്പും , വൈകുന്നേരങ്ങളുള്ള ആശാന്റെ ജിമ്മിലേക്കുള്ള യാത്രകളുമെല്ലാം അവയിലുണ്ടായിരുന്നു. ഞാനവനേ ബാലേട്ടായെന്നു വിളിക്കുമ്പോള്‍ തിരിച്ചു അവനെപ്പൊളും എന്നേ കണുമ്പൊള്‍ വിളിക്കുമായിരുന്ന "തടിയാ" എന്ന വിളി എന്റെ കാതുകളില്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു."ഒരിക്കല്‍ കൂടി ആ വിളിക്കായി എന്റെ കാതുകള്‍ കാത്തിരിക്കുന്നു സ്‌നേഹിതാ "എന്നു ഉറക്കേ വിളിച്ചു പറയാന്‍ തോന്നി.

ബാലു  ആയിടയ്‌ക്കാണു പുതിയ കമ്പനിയിലേക്കു ചേക്കാറാനായി  ചെന്നൈയിലെത്തുന്നതു, അവനു തീര്‍ത്തു അപരിചിതമായ ഒരു മഹാനഗരം 
അവന്‍ ചിലപ്പോള്‍ പറയുമായിരുന്നു “ഇവിടെയും ടെന്‍ഷനു കുറവൊന്നുമില്ല. പലപ്പോഴും താങ്ങാന്‍ പറ്റുന്നില്ല നല്ല തലവേദനയും.."   അവനു പഠിക്കുന്ന സമയത്ത് കൂടെ കൂടെ ഉണ്ടാകുമായിരുന്ന  തലവേദനയേക്കുറിച്ചു ഞാന്‍ ഓര്‍ത്തു പോയി

അവനെ കാണാതായ ആ നശിച്ച ദിവസം അവന്‍ എല്ലാവരേക്കാളും മുമ്പേ ഓഫീസില്‍ നിന്നു ഇറങ്ങിയിരുന്നു, തലവേദന കാരണമാണു നേരത്തേ പോകുന്നതെന്നാണു അവന്‍ അവിടെയുള്ളവരോടു പറഞ്ഞിരുന്നത് . പക്ഷേ ആ രാത്രി അവന്‍ താമസസ്‌ഥലത്തു എത്തിച്ചേര്‍ന്നിരുന്നില്ലാ. കൂട്ടുകാരെല്ലാവരും  ചെന്നൈ നഗരം മുഴുവന്‍ അവനേ തിരക്കി ഇറങ്ങി ആ ശ്രമങ്ങളെല്ലാം ഓട്ടകലത്തില്‍ വെള്ളം ഒഴിച്ചു നിറയ്‌ക്കാന്‍ ശ്രേമിക്കുന്നതു പോലെയായി.പല തവണ അവന്റെ മൊബൈലിലേക്കു വിളിച്ചുനോക്കി. നമ്പര്‍ നിലവിലില്ല എന്നാണിപ്പോള്‍ പറയുന്നത്.

ആ സമയം മനസ്സിലൂടെ നൂറു നൂറു ഉത്തരം ലഭിക്കാത്ത ചോദ്യ ശരങ്ങള്‍ പൊയ്‌കൊണ്ടിരുന്നു.  സിം കാര്‍ഡ് മാറ്റിയിട്ടുണ്ടാവുമോ.? ഒന്നും കഴിക്കാന്‍  തോന്നിയില്ല. മനസ്സാകെ അസ്വസ്ഥമാണ്. അവനിപ്പോള്‍ എവിടെയായിരിക്കും.? എന്തെങ്കിലും സാഹസം കാണിക്കുമോ..?.അവ്ന്റെ മുറിയില്‍ നിന്നു കൂട്ടുകാര്‍ക്കു ഒരു ബുക്കു കിട്ടിയിരുന്നു, അതില്‍ കൈലാസ യത്രയേക്കുറിച്ചും കാശിയെ പറ്റിയുമൊക്കെ പ്രതിപാതിച്ചിരുന്നു പോലും. പഠിക്കുന്ന സമയത്തു അവന്‍ അദ്ധ്യാത്‌മിക കാര്യങ്ങളില്‍ കാണിച്ച താത്‌പര്യം ഞാന്‍ ഓര്‍ത്തു. പക്ഷേ പെട്ടെന്നു അവന്‍ സന്യാസിയായി തീരുന്നതിന്റെ ആവശ്യകത എന്തു എന്നു എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടുനില്ലാ.അതു വരെ സന്യാസിമാരെ ശ്രദ്ധിക്കാതിരുന്ന ഞാന്‍ ഇപ്പൊള്‍ നോക്കാറുണ്ട് അവരിലാര്‍ക്കെങ്കിലും ഞങ്ങളുടെ ബാലേട്ടന്റെ മുഖഛായയുണ്ടോ എന്നു.
ഞങ്ങള്‍ ഓരോരുത്തരും ഇപ്പോളും പ്രതീക്ഷിക്കുന്നത് അവന്‍ ഈ ഭൂമിയിലെവിടെയോ ഒളിഞ്ഞിരിക്കുന്നു എന്നുള്ളതാണ്, അവന്റെ മൊബൈയിലില്‍ വിളിക്കുമ്പോളോക്കേയും  " നിങ്ങള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ നിലവിലില്ലാ " എന്നുള്ള മറുപടിയാണു കിട്ടുന്നത്.പക്ഷേ പ്രിയ ബാലേട്ട നീ ഞങ്ങള്‍ക്കു തന്ന നല്ല നിമിഷങ്ങള്‍ എപ്പോളും ഞങ്ങളില്‍ നില നില്‍ക്കും ഞങ്ങളുടെ മരണം വരെ.

http://whereisbalu.blogspot.com/
Related Posts Plugin for WordPress, Blogger...